2010, നവംബർ 18, വ്യാഴാഴ്‌ച

സാമൂഹ്യപാഠം

മുടിപരമായ കാര്യങ്ങള്‍ക്ക് എല്ലാര്‍ക്കും
ബാര്‍ബര്‍ തങ്കപ്പേട്ടന്‍ തന്നെ വേണം
തങ്കപ്പേട്ടന്റെ കത്തിയും കത്രികയും
തലയിലും മുഖത്തും
ഓട്ടപ്രദക്ഷിണം കഴിയുമ്പോള്‍
ഷൂമാക്കറെപോലെ തന്കപ്പേട്ടനും
സൂപ്പര്‍സ്റ്റാര്‍നെ പോലെ നാട്ടുകാരും ...

പറമ്പ്‌ കിളക്കാന്‍ എല്ലാര്‍ക്കും
ജോസേട്ടന്‍ തന്നെ വേണം
അളന്നു കുറിച്ചും അളവില്ലാതെയും
തൂമ്പകൊണ്ട് രചിക്കുന്ന കവിതകള്‍,
മണ്ണില്‍ മധുസൂദനന്‍നായര്‍ ആണ് ജോസേട്ടന്‍

തെങ്ങുകയറാന്‍ എല്ലാര്‍ക്കും പ്രിയം ചന്ദ്രേട്ടന്‍
ചന്ദ്രേട്ടന്‍ കയറി തേങ്ങയിട്ടു കുലകെട്ടി
വൃത്തിയാക്കിയ തെങ്ങ് കണ്ടാല്‍
മണ്ഡലം നോമ്പ് കഴിഞ്ഞു താടിമുടി വെട്ടിയ
കുമാരേട്ടനെ പോലെ കുട്ടപ്പന്‍ ആയിരിക്കും

ഇവരെല്ലാരും
അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്നോര്‍
അതിനോടുള്ള ആത്മാര്‍ഥത അവരുടെ
പ്രവൃത്തി പരിചയം ...
അതുകൊണ്ട്തന്നെ അവരെ വേണം എല്ലാര്‍ക്കും

എന്നാല്‍ ,
കുഴിയിലേക്ക്‌ നീട്ടിയിരിക്കുന്ന കാല്‍
പുഴുവരിക്കാന്‍ തുടങ്ങിയ അത്രയും
തലമുതിര്‍ന്നവര്‍ .....
ഒരു പുരുഷായുസ്സോളം പരിചയമുള്ളവര്‍
അഞ്ചു കൊല്ലത്തിലൊരിക്കല്‍ വന്നു
ഇരന്നു വാങ്ങും പണി
ഒരുവട്ടം പണി തീര്‍ത്താല്‍
പിന്നെയവരെ ആര്‍ക്കും വേണ്ട

2010, നവംബർ 17, ബുധനാഴ്‌ച

പ്രാണനില്‍ എഴുതിയത് ...

നീ എവിടെ മരിച്ചുവോ ...?
ഇടയ്ക്കെപ്പോഴോ മരിച്ചതാ ഞാന്‍
ഓര്‍മയില്ല എങ്ങനെ മരിച്ചു എന്ന്
പ്രതീക്ഷിച്ചത്‌ ,ഓര്‍മ്മകളുമായി പടവെട്ടി
അതിലൊരു മരണം ..പക്ഷെ
ഞാനവിടെ ജയിച്ചു പോയി ...
ഓര്‍മകളെ കൊന്നൊടുക്കി
ആ ശൂന്യതകളില്‍ വളര്‍ന്ന
ഇരുട്ടിന്റെ അര്‍ബുദങ്ങള്‍ നോവിച്ചിരുന്നു എന്നും
അതിജീവനത്തിനു അര്‍ബുദങ്ങള്‍പ്പുറം
ഓര്‍മകളിലെ ഊര്‍ജ്ജ ഖനനത്തിനിടയില്‍
ഏതോ ഖനിയപകടത്തിലായിരിക്കണം
ഞാന്‍ മരിച്ചത്‌ ...
മരിച്ചാലും മാറാത്ത വേദനകള്‍ ഉണ്ടെന്ന
അറിവായി മരണം ..
ഒന്ന് കാണണം എന്നുണ്ട് ...വേറൊന്നിനും അല്ല,
അറിയുമെങ്കില്‍ അന്ന് പറഞ്ഞു തരണം
അടുത്ത ജന്മത്തില്‍ നമുക്കെവിടെ വച്ച് കാണാം എന്ന്
പ്രാണനില്‍ എഴുതി ചേര്‍ത്ത് നമുക്ക്‌ പിരിയാം